Wednesday, July 27, 2016

മഴമരങ്ങൾക്കിടയിലെ വിഷു
By Rema Prasanna Pisharody,,.


അൽബിസിയ മഴമരങ്ങൾക്കിടയിൽ വർഷങ്ങൾക്കപ്പുറം ശീതികരണയന്ത്രങ്ങളാവശ്യമില്ലാതെ കണ്ടീഷൻഡ് ആയ പൂമരങ്ങളുടെ തണുപ്പുറങ്ങും നഗരത്തിലായിരുന്നു പുലർകാലം ഉണർന്നിരുന്നത് ഇന്ന് നഗരസൂര്യന്റെ തീമഴത്തുള്ളിയിൽ ഐ എഫ് ബിയും, എൽ ജിയും, കെൻസ്റ്റാറും, ഹിതാച്ചിയും വിപണിയിൽ വൻലാഭമുണ്ടാക്കുന്നു .. ചാന്തും ചിന്തേരും ചേർത്തുയർത്തിയ മണലിരുമ്പ് സൗധങ്ങളിലേയ്ക്ക് അഗ്നി പരിചിതമുഖവുമായ് ്ഥിരവാസത്തിനെത്തിയിരിക്കുന്നു. തീയിടങ്ങളിൽ കുളിർതണുപ്പിനക്ഷരങ്ങൾ തേടിയപ്പോൾ കാണാനായ് ഇ ബെയിൽ 66200 പൗണ്ടിന് ഒരു ലൈറ്റ് ഹാർട്ട്ഡ് കോമഡി പോലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വി ല്പനയ്ക്കായ് വച്ചിരിക്കുന്നു എന്ന വാർത്ത .


നഗരത്തിനപ്പുറം ആകാശത്തിനുമപ്പുറം ശനിയുടെ ഭീമൻ ടൈറ്റാനുമപ്പുറം ഏത് ലോകത്തിലേയ്ക്കായിരിക്കും അഗ്നിതണുക്കും ആകാശഗംഗകളുണ്ടാവുക.
നീരൊഴുക്കിനും മഹാപ്രവാഹത്തിനുമിടയിൽ നർമ്മദയുടെ ആന്ദോളൻ എവിടെ വരെയായിരിക്കും എന്ന ആശങ്കയോ, ഈറോം ശർമ്മിളയുടെ നിരാഹാരമോ മുഖപുസ്തകവായനയിൽ മനസ്സിലേയ്ക്കെത്തുമെങ്കിലും അതിനുമപ്പുറം ഇവരെയൊക്കെ ഓർമ്മയുടെ അടയാളങ്ങളായി മനസ്സിലിട്ടോമനിക്കാൻ ആരും വിലപ്പെട്ട സമയത്തെ ബാക്കി വയ്ക്കാറില്ല. ഈറോം ശർമ്മിളയുടെ നിരാഹാരത്തെ ഒരു സ്റ്റേജിനും മൈക്കിനുമിടയിൽ പറഞ്ഞുതീർക്കുന്ന വാക്കുകൾക്കപ്പുറമോർമ്മിക്കാൻ ആരും ശ്രമിക്കാറില്ല..

താരകാമണ്ഡലവും ധ്രുവനക്ഷത്രങ്ങളും പുരാണമാകുന്ന കവടിശംഖുകളിൽ കാലം മറന്നു വയ്ക്കുമോ ഒരടയാളം. അറിവിന്റെ നിഗൂഢഖനികൾ ഖനനം ചെയ്തുണ്ടാക്കും അക്ഷരങ്ങളിലൂടെ അവിടേയ്ക്ക് നടക്കുമോരോ കാല്പദത്തിലും തീമണലുരസും നീറ്റൽ.. തണൽ മരങ്ങളുടെ ശിഖരങ്ങൾ കരിഞ്ഞടർന്ന് വെണ്ണീറായ മണ്ണിൽ ചിതപ്പൂവിന്റെ തീർഥസ്പർശത്തിനപ്പറും കൈവിരൽ തുമ്പിലുറങ്ങും അക്ഷയനിധികൾ അരയന്നങ്ങളെപ്പോൽ മെല്ലെ മെല്ലെ നടന്നുതുടങ്ങന്നു,. കലാപക്കൊടിയില്ലാതെ, രൗദ്രലയമില്ലാതെ, തീക്കൊടുംതീവെട്ടികളില്ലാതെ മൗനത്തിന്റെയൊരിതൾ മാത്രമടരും കവിതയുണരും പുലർ ഭൂപാളത്തിൽ ആംവേയുടെ പ്രകൃതിസുഗന്ധമുള്ള ജെൽസൈമിൽ മുങ്ങിത്തോർത്തിവരും വസ്ത്രക്കൂമ്പാരങ്ങളും, കോഫിഡേയും, കോത്താസും നിറയും അടുക്കളയിൽ ചന്ദനത്തിരി പുകയും ദൈവങ്ങളുടെയിടത്തിൽ മനസ്സ് എഴുതുത്തുടങ്ങുന്നു.

മരങ്ങളുടെയുൾക്കാമ്പുലഞ്ഞുതിർന്ന കടലാസിൽ നനുത്ത മഷിയുണങ്ങിയ പാടുകൾ.. ജീവന്റെയാദ്യപദം പോൽ യാത്ര... സൗഗന്ധികങ്ങൾ പൂവിടാനായൊരു മഴക്കാലം തേടും ഗ്രീഷ്മപ്പറവകൾ.. കൈസഞ്ചിയിൽ മിഴിനക്ഷത്രങ്ങളിൽ തിളങ്ങും വിഷുക്കണിക്കരികിൽ വിസ്മയത്തിന്റെ നുറുങ്ങുതുണ്ടുകൾ, ദുരന്തത്തിന്റെ മിന്നലടരുകൾ, മഹാനഷ്ടങ്ങൾ, മൗനയാത്രകൾ.. 

മിഴിനീർക്കണങ്ങളുപ്പുകടലുകളാകുമ്പോൾ നോക്കൂ ആൽഫാ സെന്ററിലേയ്ക്ക്, സൗരയൂഥനക്ഷത്രക്കൂട്ടങ്ങളിലേയ്ക്കൊരു മഹായാത്രയ്ക്കായ് ലോകമഹാകോടീശ്വരന്മാരുടെ ദാനം.. തുലാസുകൾ ഉയരുകയും താഴുകയും , വീണ്ടുമുയരുകയും ചെയ്യും ജീവരേഖയിൽ പ്രതീക്ഷയുടെ ജ്വാലാമുഖങ്ങൾ.. വിഷുദിപങ്ങൾ..

No comments:

Post a Comment